Tuesday, October 13, 2009

ചരിത്രത്തില്‍ രേഖപ്പെടുത്താത്ത ഒരു വര്‍ഷത്തില്‍


ഖലീല്‍ ജിബ്രാന്‍

.....ആ നിമിഷത്തില്‍ അരളിമരങ്ങള്‍ക്കു പിറകില്‍ നിന്നും നിലം തൊടുന്ന കേശഭാരത്തോടുകൂടി ഒരു സുന്ദരിയായ പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടു. ഉറങ്ങുന്ന യുവാവിനരികില്‍ അവള്‍ നിന്നു. അവന്‍റെ ഇളംപുരികത്തിന്മേല്‍ അവളുടെ സ്നിഗ്ദ്ധമായ മ്ര് ദുലകരം കൊണ്ട് സ്പര്‍ശിച്ചു.

സൂര്യകിരണങ്ങളാല്‍ ഉണര്‍ത്തപ്പെട്ടതുപോലെ നിദ്രാലീനമായ നയനങ്ങളിലൂടെ അവന്‍ അവളെ നോക്കി.

*അമീറിന്‍റെ മകളാണ് തന്‍റെയരികില്‍ നില്‍ക്കുന്നതെന്ന് അവന്‍ തിരിച്ചറിഞ്ഞപ്പോള്‍, എരിയുന്ന മുള്‍പ്പടര്‍പ്പ് കണ്ടപ്പോള്‍ മോശ ചെയ്തതുപോലെ, അവന്‍ മുട്ടില്‍ വീണു.

അവന്‍ സംസാരിക്കാന്‍ ഉദ്യമം നടത്തി. വാക്കുകള്‍ അവനെ പരാജയപ്പെടുത്തി, പക്ഷെ ബാഷ്പകണങ്ങള്‍ നിറഞ്ഞ അവന്‍റെ നയനങ്ങള്‍ അവന്‍റെ നാവിനെ നിഷ്കാസനം ചെയ്തു.

ആ പെണ്‍കുട്ടി അവനെ ആലിംഗനം ചെയ്തു, അവന്‍റെ അധരങ്ങളില്‍ ചുംബിച്ചു; അനന്തരം, അവന്‍റെ സമ്ര് ദ്ധമായ അശ്രുകണങ്ങളും അധരങ്ങളും അവളുടെ ചുംബനങ്ങളാല്‍ ഉണക്കിക്കൊണ്ട്, അവള്‍ അവന്‍റെ നയനങ്ങളെ ചുംബിച്ചു.

ഓടക്കുഴലിന്‍റെ സ്വരത്തെക്കാള്‍ മ്ര് ദുലമായ ശബ്ദത്തില്‍, അവള്‍ പറഞ്ഞു, “എന്‍റെ സ്വപ്നങ്ങളില്‍ ഞാന്‍ നിന്നെ കണ്ടു, പ്രിയപ്പെട്ടവനേ, എന്‍റെ ഏകാന്തതയില്‍ ഞാന്‍ നിന്‍റെ വദനത്തിലേക്ക് നോക്കി. നീ എന്‍റെ ആത്മാവിന്‍റെ നഷ്ടപ്പെട്ട പങ്കാളിയാകുന്നു, ഈ ലോകത്തേക്ക് വരാന്‍ എന്നോട് കല്പിക്കപ്പെട്ടപ്പോള്‍ ഞാന്‍ വേര്‍പെടുത്തപ്പെട്ട മറ്റൊരു നല്ല പകുതിയുമാകുന്നു.”

“നിന്നോട് ചേരാന്‍ ഞാന്‍ ഇവിടെ രഹസ്യമായി വന്നു, പ്രിയപ്പെട്ടവനേ; ഭയപ്പെടേണ്ട; ഇപ്പോള്‍ നീ എന്‍റെ കരങ്ങളിലാണ്. എന്‍റെ പിതാവിനെ വലയം ചെയ്ത പ്രതാപത്തെ ഞാന്‍ കൈവെടിഞ്ഞു, ഈ ലോകത്തിന്‍റെ അവസാനത്തിലേക്ക് നിന്നെ അനുഗമിക്കാന്‍ ഞാന്‍ വന്നു, ജീവിതത്തിന്‍റെയും മരണത്തിന്‍റെയും പാനപാത്രം നിന്നോടൊപ്പം പാനം ചെയ്യാന്‍.”

“വരൂ, പ്രേമഭാജനമേ, നാഗരികതയില്‍ നിന്ന് അകലെ, വിജനപ്രദേശത്തേക്ക് നമുക്കു പോകാം.”

അങ്ങനെ കമിതാക്കള്‍ വനത്തിലേക്ക് പോയി, രാവിന്‍റെ അന്ധകാരത്തിലേക്ക്, ഒരു അമീറിനെയോ അന്ധകാരത്തിന്‍റെ ഭൂതങ്ങളെയോ ഭയപ്പെടാതെ.

വിവര്‍ത്തനം: ഹാറൂണ്‍ റഷീദ്
------------------------------------------------------------------------------------------------
*അമീര്‍-ഭരണാധികാരി

No comments:

Post a Comment