Wednesday, October 14, 2009

ദേവാലയത്തിലേക്കുള്ള പാത

000000000000000000000000
ഹാറൂണ്‍ റഷീദ്
0000000000000000000


പകല്‍ സമയത്ത് പാരമൌണ്ട് ബില്‍ഡിങ്ങിലെ ഇരുപത്തിയൊന്നാം നമ്പര്‍ ഫ്ലാറ്റിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് നിരത്തിലേക്ക് നോക്കിയാല്‍ ‍സെന്‍റ് തോമസ് മൌണ്ടിലേക്കു പോകുന്നവരെയും വഴിവാണിഭക്കാരെയും കാണാം. അവരില്‍ പലരുടെയും മുഖം എനിക്കു സുപരിചിതമാണ്.


ഈ നിരത്ത് സെന്‍റ് തോമസ് മൌണ്ട് ദേവാലയത്തിന്‍റെ കവാടത്തില്‍ ചെന്നവസാനിക്കുന്നു. നൂറ്റിമുപ്പത്തിരണ്ടു പടികള്‍ കയറി കുന്നിനുമുകളിലെത്തിയാല്‍സെന്‍റ് തോമസ് ദേവാലയമാണ്. പല സായാഹ്നങ്ങളിലും ഞാന്‍ ദേവാലയത്തിനടുത്ത് പോകാറുണ്ട്. വിശാലമായ മുറ്റത്തു നിന്ന് പടിഞ്ഞാറിലേക്കു നോക്കിയാല്‍ വിമാനത്താവളം കാണാം. വിമാനങ്ങള്‍ പറന്നിറങ്ങുന്നതും കുതിച്ചുയരുന്നതും നോക്കി സമയം കൊല്ലുക പതിവായിരുന്നു. ദേവാലയത്തിന്‍റെ തെക്കുഭാഗത്ത് രണ്ട് സ്ത്രീകളെ അനുഗ്രഹിക്കുന്ന ക്രിസ്തുവിന്‍റെ സ്വര്‍ണവര്‍ണത്തിലുള്ള ശില്പമുണ്ട്. അതിനുമുമ്പില്‍ സ്ത്രീകളും കുട്ടികളും മുട്ടുകുത്തുന്നതു കാണാം. ഈ കാഴ്ചകളെല്ലാം എനിക്കു പരിചിതമാണെങ്കിലും ഒട്ടും വിരസതയനുഭവപ്പെടാറില്ല.

മൌണ്ടിനു മുകളില്‍ പോകാതെ ബാല്‍ക്കണിയിലിരിക്കുന്ന ദിവസങ്ങളില്‍ ദേവാലയത്തിലേക്കു പോകുന്ന നിരത്തുവക്കില്‍ തണ്ണിമത്തങ്ങ വില്‍ക്കുന്ന സ്ത്രീകളെയും ‘ഹസ്തരേഖാ ശാസ്ത്രം’ എന്ന ബോര്‍ഡിനു മുമ്പിലിരിക്കുന്ന മദ്ധ്യവയസ്കനെയും ഞാന്‍ ശ്രദ്ധിക്കാറുണ്ട്. വഴിവാണിഭക്കാരായ സ്ത്രീകളില്‍ ചെല്ലമ്മാള്‍ എന്നൊരു സ്ത്രീയെ എനിക്കു പരിചയമുണ്ട്. എന്‍റെ കൂടെ താമസിക്കുന്ന സുഹ്ര് ത്തിന്‍റെ കമ്പനിയിലെ പ്യൂണാണ്അവളുടെ ഭര്‍ത്താവ്. പുറമെ മാന്യനാണെങ്കിലും കയ്യില്‍ കാശുണ്ടായാല്‍ മുഴുക്കുടിയനാണ്. കാശില്ലെങ്കില്‍ ഭാര്യയെ മര്‍ദ്ദിക്കുകയും അവളുടെ കയ്യില്‍ നിന്ന് കാശ് തട്ടിപ്പറിക്കുകയും ചെയ്യും. എന്‍റെ സുഹ്ര് ത്ത് അയാളെ ഉപദേശിക്കുമ്പോള്‍, മക്കളില്ലാത്തതു കൊണ്ടാണ് താന്‍ മദ്യപിക്കുന്നതെന്നും തന്‍റെ ഭാര്യയാണ് അതിനെല്ലാം കാരണമെന്നും അയാള്‍ ന്യായീകരിക്കും. പലപ്പോഴും എന്‍റെ സുഹ്ര് ത്തിനെ കണ്ടാണ് ചെല്ലമ്മാള്‍ തന്‍റെ സങ്കടം പറയാറുള്ളത്.


“ഈ മനുഷ്യന്‍ ഇങ്ങനെയായാല്‍ ഞാനെങ്ങനെ ജീവിക്കും സാറെ”


“ഞാനവനോട് സംസാരിക്കാം-ചെല്ലമ്മാള്‍ പൊയ്ക്കോളൂ”


ആദ്യമൊന്നും അയാള്‍ ഇതുവഴി വരാറില്ലായിരുന്നു. എന്നാല്‍ ഈയിടെ അയാള്‍ ഭാര്യയുടെ അടുത്ത് വരികയും സംസാരിക്കുകയും ചെയ്യുന്നത് പലപ്പോഴും ഞാന്‍ കാണാറുണ്ട്. സുഹ്ര് ത്തിനോടു പറഞ്ഞപ്പോള്‍ അവരുടെ ജീവിതത്തില്‍ ഇതൊരു ശുഭലക്ഷണമായിരിക്കാം എന്നായിരുന്നു പ്രതികരണം. സെന്‍റ് തോമസ് മൌണ്ടിലേക്കു പോകുന്നവര്‍ ഇതൊന്നും ശ്രദ്ധിക്കാറുണ്ടാവില്ല. അവരെ കാണുമ്പോള്‍ വാണിഭക്കാരായ സ്ത്രീകള്‍ തണ്ണിമത്തങ്ങയുടെ മേന്മയെക്കുറിച്ച് ഉച്ചത്തില്‍ പ്രസംഗിക്കും. അവരില്‍ ചിലര്‍ വാങ്ങുമ്പോള്‍ വെയിലേറ്റു വാടിയ സ്ത്രീകളുടെ മുഖത്ത് ഒരാശ്വാസഭാവം കാണാം.


ഇന്നലെയും ഞാന്‍ ദേവാലയത്തിനടുത്തുപോയി കുറെ സമയം ചെലവഴിച്ചു. തിരിച്ചുവന്ന് ബാല്‍ക്കണിയില്‍ നിന്ന് റോഡിലേക്ക് നോക്കിയിരുന്നു. ആളുകള്‍ വരുമ്പോള്‍ തണ്ണിമത്തങ്ങയെക്കുറിച്ച് ഉച്ചത്തില്‍ പ്രസംഗിക്കുന്ന സ്ത്രീകള്‍ അവര്‍ പോയിക്കഴിഞ്ഞാല്‍ വീട്ടുവിശേഷങ്ങള്‍ പറഞ്ഞിരിക്കും.

ചെല്ലമ്മാളും ഭര്‍ത്താവും ഇപ്പോഴത്തെ പതിവു കാഴ്ചയാണ്. അയാള്‍ ഇപ്പോള്‍ കമ്പനിയില്‍ വരാറില്ല എന്ന് സുഹ്ര് ത്ത് വന്നപ്പോള്‍ അറിഞ്ഞു. എന്തൊക്കെയോ കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്ന അവര്‍ പെട്ടെന്ന് ഉച്ചത്തില്‍ വഴക്കിടുന്നതു കേട്ട് ഞാനും സുഹ്ര് ത്തും താഴെയിറങ്ങിച്ചെന്നു. ഗേറ്റിനടുത്തെത്തിയപ്പോള്‍ ചെല്ലമ്മാള്‍ ഭര്‍ത്താവിനു നേരെ ശകാരവര്‍ഷം നടത്തുകയാണ്. മൂന്നുനാലാളുകള്‍ ചുറ്റും കൂടി നില്‍ക്കുന്നു. അയാള്‍ തലതാഴ്ത്തി നില്‍ക്കുന്നു. ഞങ്ങള്‍ അടുത്തെത്തിയപ്പോള്‍ ‍അവള്‍ എന്‍റെ സുഹ്ര് ത്തിനു നേരെ തിരിഞ്ഞു.


“സാര്‍, ഇതുനോക്കൂ-ഇയാള്‍ക്കു കള്ളുകുടിക്കാന്‍ ഞാന്‍ കാശുകൊടുക്കണമത്രെ. വെയിലത്തിരുന്നാണ് ഞാന്‍ കാശുണ്ടാക്കുന്നത്. രാത്രി ഒരു നേരമെങ്കിലും ചോറു തിന്നണ്ടേ സാറെ.”


ചെല്ലമ്മാള്‍ എന്‍റെ സുഹ്ര് ത്തിനോടു പരാതി പറയുന്ന തക്കം നോക്കി അയാള്‍ പണപ്പെട്ടി തുറന്ന് കാശുമെടുത്തോടി. അയാള്‍ ഓടുന്നതുകണ്ടപ്പോള്‍ ചെല്ലമ്മാള്‍ പണപ്പെട്ടി തുറന്നു നോക്കി. അതില്‍ ഒന്നുരണ്ട് നാണയത്തുട്ടുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആരും പ്രതീക്ഷിച്ചില്ല-അവള്‍ ഒരു കത്തിയെടുത്ത് അയാള്‍ പോയ ദിശയിലേക്ക് കുതിച്ചോടി. മൌണ്ടില്‍ നിന്നു വരുന്നവര്‍ കത്തിയുമായി ഓടിവരുന്ന സ്ത്രീയെ കണ്ടു പകച്ചു. അവര്‍ വഴിമാറിക്കൊടുത്തു.

സുഹ്ര് ത്ത് എന്നെ നോക്കി പറഞ്ഞു- “എന്തും സംഭവിക്കാം”

“എന്തു ചെയ്യും?”സുഹ്ര് ത്ത് മറുപടിയൊന്നും പറഞ്ഞില്ല. കുറേനേരം അവിടെത്തന്നെ നിന്ന ശേഷം ഞങ്ങള്‍ ഫ്ലാറ്റിലേക്കു തിരിച്ചു പോന്നു. ഞങ്ങള്‍ രണ്ടുപേരും ബാല്‍ക്കണിയിലിരുന്നു. നേരം സന്ധ്യയോടടുത്തു. ചെല്ലമ്മാളെ കണ്ടില്ല.അവളുടെ തണ്ണിമത്തങ്ങകള്‍ അനാഥമായിക്കിടക്കുന്നു. വഴിയോരത്തെ പ്രസംഗകരായ സ്ത്രീകള്‍ അപ്രത്യക്ഷരായിരിക്കുന്നു. അവര്‍ വീടുകളില്‍ എത്തിയിരിക്കണം. തെരുവുവിളക്കിന്‍റെ പ്രകാശത്തില്‍ മൌണ്ടില്‍ നിന്നു വരുന്നവരെ അപ്പോഴും കാണാം.


എന്‍റെ ചിന്തകളില്‍ ചെല്ലമ്മാളും ഭര്‍ത്താവും ഉടക്കിനിന്നു.


അയാള്‍ അവള്‍ക്കു കീഴടങ്ങിയിരിക്കുമോ?
അതോ അവള്‍ അയാളെ....................

No comments:

Post a Comment