Friday, October 16, 2009

ഭ്രാന്തന്‍


ഖലീല്‍ ജിബ്രാന്‍


ഞാന്‍ എങ്ങനെ ഒരു ഭ്രാന്തനായി മാറിയെന്ന് നീ എന്നോട് ചോദിക്കുന്നു. അതിങ്ങനെയാണ് സംഭവിച്ചത്: മിക്ക ദൈവങ്ങളും പിറക്കുന്നതിനു വളരെ മുന്‍പ്, അഗാധമായ ഒരുറക്കത്തില്‍ നിന്നു ഞാനുണരുകയും എന്‍റെ എല്ലാ മുഖംമൂടികളും മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തുകയും ചെയ്തു; ഞാന്‍ തന്നെ രൂപകല്പനചെയ്ത് ഏഴു ജന്മങ്ങളില്‍ ഞാന്‍ ധരിച്ചിരുന്ന ഏഴു മുഖംമൂടികളായിരുന്നു അവ. ‘കള്ളന്മാര്‍, കള്ളന്മാര്‍, ശപിക്കപ്പെട്ട കള്ളന്മാര്‍’ എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ട് ജനനിബിഢമായ തെരുവുകളിലൂടെ മുഖംമൂടിയില്ലാതെ ഞാന്‍ ഓടി


പുരുഷന്മാരും സ്ത്രീകളും എന്നെ നോക്കിച്ചിരിച്ചു, ചിലര്‍ എന്നെ ഭയന്ന് അവരവരുടെ വീടുകളിലേക്ക് ഓടിപ്പോയി.



ഞാന്‍ ചന്തയില്‍ എത്തിയപ്പോള്‍, ഒരു വീടിനുമുകളില്‍ കയറിനില്‍ക്കുന്ന ഒരു യുവാവ് അലറി, ‘അയാള്‍ ഒരു ഭ്രാന്തനാണ്’. അവനെ കാണാന്‍ വേണ്ടി ഞാന്‍ മുകളിലേക്ക് നോക്കി, ആദ്യമായി എന്‍റെ നഗ്നമായ മുഖത്ത് സൂര്യന്‍ ചുംബിച്ചു. ആദ്യമായി സൂര്യന്‍ എന്‍റെ നഗ്നവദനത്തില്‍ ചുംബിച്ചതോടെ എന്‍റെ ആത്മാവ് സൂര്യനോടുള്ള പ്രണയത്താല്‍ ജ്വലിച്ചു, മുഖംമൂടികള്‍ പിന്നെയെനിക്കാവശ്യമില്ല. ഒരു മോഹനിദ്രയിലെന്ന വണ്ണം ഞാന്‍ ഉറക്കെ വിളിച്ചുപറഞ്ഞു, ‘അനുഗ്രഹീതര്‍, എന്‍റെ മുഖംമൂടികള്‍ മോഷ്ടിച്ച മോഷ്ടാക്കള്‍ അനുഗ്രഹീതര്‍.’


അങ്ങനെയാണ് ഞാന്‍ ഒരു ഭ്രാന്തനായി മാറിയത്.


ഏകാന്തതയുടെ സ്വാതന്ത്ര്യവും മനസ്സിലാക്കപ്പെടുന്നതിന്‍റെ സുരക്ഷിതത്വവും -നമ്മെ മനസ്സിലാക്കുന്നവര്‍ നമ്മളിലുള്ള എന്തെങ്കിലുമൊന്നിന് നമ്മെ അടിമയാക്കുന്നു- ഞാന്‍ കണ്ടെത്തി.


എന്നാല്‍ എന്‍റെ സുരക്ഷിതത്വത്തില്‍ ഞാന്‍ അധികം അഹങ്കരിക്കാതിരിക്കട്ടെ. തടവറയ്ക്കുള്ളിലെ ഒരു കള്ളന്‍ പോലും മറ്റൊരു കള്ളനില്‍ നിന്നു സുരക്ഷിതനാണ്.
മൊഴിമാറ്റം : ഹാറൂണ്‍ റഷീദ്

2 comments:

  1. ബുലോഗത്തേക്ക് സ്വാഗതം

    ReplyDelete
  2. നന്ദി, സുഹൃത്തേ. വിലാസം തരിക

    ReplyDelete